കൊച്ചി: കാടുപിടിച്ച് കിടക്കുന്ന പറമ്പുകളിൽ വിഷപ്പാമ്പുകള്‍ വളര്‍ന്ന് അപകടകരമായ സാഹചര്യമുണ്ടായാല്‍ നടപടിയെടുക്കാന്‍ ഉടമയ്ക്കു നോട്ടീസ് നല്കി കാത്തിരിക്കേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങളോടു ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാഴ്ചക്കാരായി മാറരുത്.
പൊതുശല്യമായി വിഷയത്തെ കണ്ട് നടപടിയെടുക്കാന്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകള്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
അയല്പക്കത്തെ കാടുപിടിച്ച പറമ്പില്‍നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്ജിക്കാരന് തന്റെ വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വില്ലേജ് ഓഫീസില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.
അതിനാല്‍ നോട്ടീസ് നല്കാന് കഴിയില്ലെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. ഉടമയെ അറിയില്ലെങ്കില്പ്പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്കു കാട് വെട്ടിത്തെളിക്കണം. ഇതിന്റെ ചെലവ് പിന്നീട് ഉടമയെ കണ്ടെത്തി ഈടാക്കാവുന്നതാണ്.
ഹര്‍ജിക്കാരന്റെ വീടിനു സമീപത്തെ കാട് പത്തു ദിവസത്തിനകം വെട്ടിത്തെളിക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും വ്യക്തമാക്കി.